Monday, October 22, 2012



ആ വാക്കുകള്‍ പ്രകോപിപ്പിച്ചേക്കാം,

 ഞാന്‍ ന്യായീകരിക്കുന്നു

‘ഓരോ ദിവസവും രണ്ട് ദലിത് സ്ത്രീകള്‍ മാനഭംഗത്തിരയാവുന്നുണ്ട്; മൂന്ന് പേര്‍ കൊല്ലപ്പെടുന്നുണ്ട’് .ഈ കണക്കുകള്‍ക്ക് പിന്നിലെ ജീവിതം 14 വര്‍ഷമെടുത്ത് ആനന്ദ്പട്വര്‍ധന്‍ ‘ജയ് ഭീം കോമ്രേഡ്’ എന്ന മൂന്ന് മണിക്കൂര്‍ ഇരുപത് മിനുട്ട് ഡോക്യുമെന്‍ററിയിലൂടെ കാമറയില്‍ പകര്‍ത്തിയപ്പോള്‍ ഞെട്ടിയത് ഇന്ത്യന്‍ സമൂഹമാണ്.മുംബൈയിലെ രമാഭായി നഗര്‍ കോളനി  1997 ജൂലൈ 11. പൊലീസുകാരാല്‍ കൊല്ലപ്പെട്ട 10 ദലിതര്‍.അംബേദ്കറുടെ പ്രതിമയില്‍ ചെരിപ്പ് മാലയിട്ടതില്‍ പ്രതിഷേധിക്കാനത്തെിയതായിരുന്നു അവര്‍.സവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം.സംഭവം കഴിഞ്ഞ്  അഞ്ചാം നാളായിരുന്നു ദലിത് ഗായകന്‍ വിലാസ് ഗോഗ്രേ വിഷമം താങ്ങാനാകാതെ തൂങ്ങിമരിച്ചത്.തന്‍െറ സമൂഹത്തിന് വേണ്ടി ഗോഗ്രേ കുറിച്ചുവച്ച അവസാന വാക്കുകള്‍ തേടി കാമറ യാത്ര തുടങ്ങി.‘
‘‘ഗോഗ്രെ മരിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.1985 ലെ ‘ബോംബെ അവര്‍ സിറ്റി’എന്ന ഡോക്യുമെന്‍ററിയില്‍ ദലിതന്‍െറ അവസ്ഥ വിവരിക്കാന്‍ ഉപയോഗിച്ചത് ഗോഗ്രെയുടെ പാട്ടുകളായിരുന്നു.ദലിതന്‍െറ അമര്‍ഷം വിവരിക്കുന്ന അതി ശക്തമായ പാട്ടുകളായിരുന്നു അത്.ഗോഗ്രെയുമായി കൂടുതല്‍ അടുക്കാനാവാഞ്ഞതില്‍ ദു:ഖമുണ്ട്.’’-തൃശൂരില്‍ നടന്ന വിബ്ജിയോര്‍ ചലച്ചിത്രോത്സവത്തിലത്തെിയ പട്വര്‍ധന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
പട്വര്‍ധന്‍െറ കാമറ ചലിക്കുകയാണ്,തുടര്‍സംഭവങ്ങളിലൂടെ ദലിതന്‍െറ പാട്ടിലെ വിപ്ളവം തേടിയ യാത്രയില്‍ തുടക്കം.ജാതിവ്യവസ്ഥയെ തിരസ്കരിച്ച അംബേദ്കറിന്‍െറ അഹ്വാനം മാറ്റിമറിച്ച ദലിത ജീവിതത്തെക്കുറിച്ച്,അംബേദ്കറൈറ്റ്സ്,ബുദ്ധിസ്റ്റ്സുകളായ ദലിത് ജനതയുടെ നിലനില്‍പ്പിനെപ്പറ്റി,ശിവസേന-ഹിന്ദുത്വ വാദികളുടെ അവഗണന ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന പാവപ്പെട്ടവരെപ്പറ്റി ഡോക്യുമെന്‍റി വിവരിക്കുന്നു.90കളുടെ അവസാനത്തിലെ രമാഭായി നഗര്‍ കോളനിയിലെ വെടിവെപ്പില്‍ തുടങ്ങി 2010 ല്‍ മാവോയിസ്റ്റുകളായി മുദ്രകുത്തപ്പെട്ട  കബീര്‍ കലാ മഞ്ചിലെ ശീതള്‍ അടങ്ങുന്ന പ്രവര്‍ത്തകര്‍ ഒളിവില്‍പോയതുവരെ പട്വര്‍ധന്‍ പറഞ്ഞ് നിറുത്തുന്നു.14 വര്‍ഷത്തിന്ശേഷം പറഞ്ഞുതുടങ്ങിയവയിലേക്ക് പട്വര്‍ധന്‍ ഡോക്യുമെന്‍ററിയിലൂടെ തിരിഞ്ഞുനടക്കുന്നു.ഗോഗ്രെയുടെ വീട്ടിലേക്ക്,സുഹൃത്തുക്കളിലേക്ക്,സമൂഹത്തിലേക്ക്. കാലം ഏറെ മാറി. 97ല്‍ ദലിതര്‍ക്കെതിരെ കൊലവിളി നടത്തിയ ഹിന്ദുത്വശക്തികള്‍ ദലിത് നേതാക്കളുടെ ചിത്രങ്ങളുമായി പ്രചാരണത്തിലാണ്.പണ്ട് ശിവസേനക്കാരെയും സവര്‍ണരെയും തെറിവിളിച്ചുനടന്നിരുന്ന നേതാക്കള്‍ ഇപ്പോള്‍ അവരുമായി ചങ്ങാത്തത്തിലാണ്.അന്ന് സജീവമായിരുന്ന ദലിത് പാന്തര്‍ പോലുള്ള സംഘടനകള്‍ ഇല്ലാതായി.ഇന്നും സവര്‍ണര്‍ക്കെതിരെ പോരാട്ടവീര്യവുമായി എത്തുന്ന ഗായക സംഘം ഇപ്പോള്‍ നക്സലൈറ്റുകളായി മുദ്രകുത്തി വേട്ടയാടപ്പെടുകയാണ്. പണ്ട് ഗോഗ്രയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് പറഞ്ഞവര്‍ക്ക് ഇന്ന് വാക്കുകള്‍ കിട്ടുന്നില്ല.അംബേദ്കര്‍ ജയന്തി ദിനാഘോഷങ്ങളില്‍ മുഴങ്ങുന്നത് ‘ബോളിവുഡ് മസാല’പാട്ടുകളും സിനിമാറ്റിക് ഡാന്‍സുകളുടെ കാട്ടിക്കൂട്ടലുകളുമാണ്.10 ദലിതരെ കൂട്ടക്കൊല ചെയ്യാന്‍ ഉത്തരവ് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന് നിസാരശിക്ഷ ലഭിച്ചു.എങ്കിലും അദ്ദേഹം പോയത് ജയിലിലേക്കല്ല, ആശുപത്രിയിലേക്കായിരുന്നു.ശേഷം ജാമ്യത്തിലിറങ്ങി.
‘‘97 മുതലേ എന്‍െറ കാമറ രമാബായി നഗര്‍ കോളനിയെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. തീര്‍ച്ചയായും ഭാവിയില്‍ എനിക്കിത് ഉപയോഗിക്കാനാകും എന്ന വിശ്വാസവും എനിക്കുണ്ടായിരുന്നു.വെടിവെപ്പുമായി ബന്ധപ്പെട്ട കേസ് കഴിയും വരെ കാത്തിരുന്നു.പക്ഷേ സാഹചര്യങ്ങള്‍ മാറുന്നത് സംബന്ധിച്ച മുന്‍വിധി എനിക്കില്ലായിരുന്നു.മൂന്നുമണിക്കൂര്‍ ഇരുപത് മിനുട്ട് ഡോക്യുമെന്‍ററി ഉണ്ടാക്കുന്ന പ്രേക്ഷകന്‍െറ വികാരം എനിക്കറിയാം.പക്ഷേ ഞാന്‍ ഷൂട്ട് ചെയ്തവ കളയാന്‍ മനസുവന്നില്ല.’’പട്വര്‍ധന്‍ പറഞ്ഞു.

ബോംബെ അവര്‍ സിറ്റി,വാര്‍ ആന്‍റ് പീസ് എന്നീ ഡോക്യുമെന്‍ററിയില്‍ കാണുന്നപോലെ ജനങ്ങളുമായി സംസാരിക്കുന്ന ‘പട്വര്‍ധന്‍ നമ്പര്‍’ ഈ ഡോക്യുമെന്‍ററിയിലുമുണ്ട്.ഹോളിയും ദസറയും വഴിനീളെ ആഘോഷിക്കുന്ന മുംബൈ പ്രതിനിധികള്‍ ശിവജി പാര്‍ക്കിലെ അംബേദ്കര്‍ മരണദിന ചടങ്ങുകള്‍ നിരോധിക്കണമെന്ന് പട്വര്‍ധന്‍െറ കാമറയോട് ദേഷ്യപ്പെട്ടു പറയുന്നു.റിസര്‍വേഷന്‍ പാടില്ളെന്ന് പറയുന്ന ഇന്നിന്‍െറ പ്രതിനിധികള്‍ ദലിത് സുഹൃത്തുക്കളെ കോളജില്‍ കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം പറയുന്നില്ല.റോഡില്‍ മാലിന്യം കോരുന്നവരെ നാറുന്നുവെന്ന് പറയുന്ന  മുബൈ നിവാസി മാലിന്യമാരുടെതാണ് എന്ന ചോദ്യത്തിന് ഉത്തരം പറയുന്നില്ല.പിന്നെ ആര് മാലിന്യം കോരുമെന്നതിന് മറുപടിയില്ല. സവര്‍ണ രക്തത്തില്‍ ഊറ്റം കൊള്ളുന്ന പ്രതിനിധി പട്വര്‍ധനോട് പറയുന്നുണ്ട്,തങ്ങളുടെ ജീനിന്‍െറ മഹദ് പാരമ്പര്യത്തെപ്പറ്റി.

ജാതിയെ തിരസ്കരിക്കാനാവശ്യപ്പെട്ട അംബേദ്കറുടെ അനുയായികളാണ് രമാബായി നഗര്‍ കോളനി നിവാസികള്‍.മനുസ്മൃതിയെ ചുട്ടെരിച്ച അംബേദ്കറിന്‍െറ പാരമ്പര്യം പേറുന്നവര്‍.ദുരിതം പാട്ടുകളിലേക്ക് പടര്‍ത്തിയവര്‍.‘ഞങ്ങളുടെ ഓരോ വീട്ടിലും ഓരോ ഗായകരുണ്ട്’ഡോക്യൂമെന്‍ററിയില്‍ ഒരു ഗായകന്‍ പറയുന്നു.ഇതിലൊരുവനായിരുന്നു ഗോഗ്രെ.സവര്‍ണര്‍ക്കെതിരെ ശക്തമായി പോരാടിയവന്‍.ഇന്ത്യയുടെ ഭരണഘടനയില്‍ ദലിതന്‍െറ അവകാശം ഉയര്‍ത്തിപ്പറഞ്ഞ തങ്ങളുടെ ‘ഭീം’എന്ന അംബേദ്കറുടെ സ്വപ്നങ്ങള്‍ മണ്ണിലേക്കിറങ്ങിവരാന്‍ പ്രയത്നിച്ചവന്‍.അദ്ദേഹത്തിന്‍െറ പ്രകോപനപരമായ പ്രസംഗം എഡിറ്റിങ്ങ് കൂടാതെതന്നെ പട്വര്‍ധന്‍ ഡോക്യുമെന്‍ററിയില്‍ കാണിക്കുന്നുണ്ട്.‘‘ആയിരക്കണക്കിന് വര്‍ഷങ്ങളായി അടക്കിവെച്ച വികാരം ദലിതന്‍ വാക്കുകളിലൂടെ പ്രകടിപ്പിക്കുമ്പോള്‍ എത് എഡിറ്റ് ചെയ്യാന്‍ മനസുവന്നില്ല.പ്രകോപനപരമായേക്കാം പക്ഷേ അത് ന്യായീകരിക്കത്തതാണ്’’-പട്വര്‍ധന്‍ പറഞ്ഞു.
‘‘തീര്‍ച്ചയായും എന്‍െറത് രാഷ്ട്രീയ സിനിമകളാണ് .അതിനെക്കാളുപരി യുക്തിക്ക് ചേരുന്ന കോമണ്‍സെന്‍സ് സിനിമകളാണവ എന്ന് വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുക.ജാതിവ്യവസ്ഥയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് ഇന്ത്യന്‍ ജനത ഇനിയും മുക്തിനേടിയീട്ടില്ല.ദൈവം തന്നതാണ് ജാതിയെന്ന് പറഞ്ഞ് നമ്മള്‍ കൊണ്ടുനടക്കുന്നു. ജാതിവ്യവസ്ഥയെ നിരാകരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം മിശ്രവിവാഹമാണ്.ഈ തലമുറയിലല്ളെങ്കിലും വരും തലമുറകളില്‍ ആ വ്യവസ്ഥയെ ഇല്ലാതാക്കാന്‍ മിശ്രവിവാഹങ്ങള്‍കൊണ്ടാകും.രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വ്യവസ്ഥ മാറാന്‍ ഇടപെടുന്നില്ല,ഇടതു പാര്‍ട്ടികളുള്‍പ്പെടെ.അവരുടെ  കുറ്റകരമായ മൗനമാണ് അവരുടെത് ’’ പട്വര്‍ധന്‍ പറഞ്ഞു.

 

വാരാദ്യമാധ്യമം 2012 മാര്‍ച്ച് നാല്





Saturday, October 20, 2012




സമര വേദി


ഉയിര്‍തേടും ഊരിലൂടെ 
രാമന്‍െറ പാദസ്പര്‍ശമേറ്റപ്പോള്‍ ഇരുട്ടുമാറി വെളിച്ചമത്തെിയ നാടാണ് ഇടിന്തകരൈ എന്ന തമിഴ്നാട്ടിലെ തീരദേശ ഗ്രാമമെന്ന് പഴമക്കാര്‍ പറയുന്നു.വിടിന്ത കരൈ എന്നായിരുന്നത്രേ പേര്.മതപ്രചാരണത്തിന് സെന്‍റ് സേവിയര്‍ ഗ്രാമത്തിലത്തെിയപ്പോഴാണ് വെളിച്ചമത്തെിയതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.ഇരുട്ടുബാധിച്ച ജനതയെ പ്രകാശത്തിലേക്ക് നയിച്ച ഒരു  ശക്തി എന്നും കൂടെയുണ്ടെന്ന് ആ മുക്കുവ ഗ്രാമം വിശ്വസിക്കുന്നു.കടലില്‍ പോവുമ്പോള്‍ അവര്‍ക്ക് തുണയായി എന്നും കൂടെയുള്ള ശക്തി.ഉപജീവന മാര്‍ഗമായ മീന്‍ പിടിത്തം ആണവ പ്ളാന്‍റ് വരുമ്പോള്‍ നഷ്ടമാകുമ്പോള്‍ സ്വന്തം ജീവിതം കൂടെ അതില്‍പ്പെടാതിരിക്കാന്‍ പൊരുതുന്ന ജനത, അവര്‍ക്കൊപ്പം പൊരുതുന്ന നേതാവിനെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്ന ശക്തിയായി കാണുന്നെങ്കില്‍ അല്‍ഭുതപ്പെടാനില്ല. ഇടിന്തകരൈ ഗ്രാമത്തില്‍ കൂടങ്കുളം സമരനേതാവ് ഡോ. ഉദയകുമാര്‍ തദ്ദേശീയര്‍ക്ക് അങ്ങിനെയാണ്.‘ഉയിര്‍ കാക്കും കടവുള്‍’..‘‘അദ്ദേഹത്തെ നഷ്ടപ്പെടാന്‍ അനുവദിക്കില്ല.ഞങ്ങളുടെ നെഞ്ചത്ത് വെടിവെച്ചിട്ടേ അദ്ദേഹത്തെ തൊടൂ-  മെല്‍റെഡ് എന്ന വീട്ടമ്മ  ഉയിര് വിറക്കുന്ന സ്വരത്തില്‍ പറയുമ്പോള്‍ നമുക്കത് മനസിലാകും.





 ‘‘എന്തിനാണ് സാര്‍ ഇടിന്തകരൈ പോകുന്നത്.കൂടങ്കുളം വരെ പോണമെന്ന് പറഞ്ഞാണല്ളോ സാര്‍ വിളിച്ചത്.പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല’’.ഇടിന്തകരൈയിലേക്കാണ് കാറുപോകേണ്ടതെന്ന് പറഞ്ഞപ്പോള്‍ പേടിയോടെ ഡ്രൈവറുടെ  പ്രതികരണം.ഞങ്ങള്‍ സമ്മതിച്ചില്ല.‘പോകുന്നതുവരെ കാറ് പോട്ടെ’ ഞങ്ങള്‍ പറഞ്ഞു.കൂടെ അഞ്ചുപേരുണ്ട്,കോലഴി വായനശാലയിലെ സുഹൃത്തുക്കള്‍.കൂടംകുളമെന്ന് പറഞ്ഞാണ് കാറ് വിളിച്ചത്.കൂടങ്കുളത്തുനിന്ന് ഇടിന്തകരൈയിലേക്ക് ആറ് കിലോമീറ്റര്‍. തിരുനെല്‍വേലി മുപ്പന്തല്‍ കാറ്റാടിപ്പാടമാണ്.നിരപ്പായ ഭൂമിയില്‍ കൂറ്റര്‍ കാറ്റാടികള്‍.ഭൂമി ഇനിയും ബാക്കിയുണ്ട്.അവിടെ വില്‍പനക്ക് തയ്യാറെന്ന് എഴുതിവെച്ചിരിക്കുന്നു. കൂടംകുളം നിലയത്തിലെ ഇപ്പോഴത്തെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നത് ഈ കാറ്റാടിപ്പാടം ആണത്രേ. കൂടംകുളം ടൗണ്‍ഷിപ്പിലെക്കുള്ള വൈദ്യുതിയും ഇവിടെ നിന്ന് തന്നെ.
ഇടിന്തകരൈയിലേക്കുള്ള വഴിചോദിച്ച് കാറ്റാടിപ്പാടത്ത് പലതവണ വണ്ടി നിന്നു.ആര്‍ക്കും ഒരു നിശ്ചയവുമില്ല..ഇടിന്തകരൈയെന്നാല്‍ പ്രശ്നമുള്ള പ്രദേശമാണെന്ന് മാത്രം അറിയാം. പട്ടാളക്കാര്‍ റോന്തുചുറ്റുന്നുണ്ടെന്നും.അവര്‍ ആകാംക്ഷയോടെ ചോദിച്ചു-‘പത്രികൈയില്‍ നിന്നാണോ’...
ഇടിന്തകരൈയിലേക്കുള്ള തിരിവില്‍ പൊലീസ് ബാരിക്കേഡ്.ചോദ്യം വന്നപ്പോള്‍ മനസില്‍വെച്ച ഉത്തരം‘‘വിജയപതി ചര്‍ച്ച്’’.വണ്ടി വീണ്ടും ചലിച്ചു.ഇടിന്തകരൈ ശാന്തമായിരുന്നു.പൊലീസ് പരിശോധന മറ്റുദിവസങ്ങളെ അപേക്ഷിച്ച് കുറവ്.വണ്ടി ഇടിന്തകരൈ ലൂര്‍ദ് ചര്‍ച്ചിന് മുമ്പില്‍ നിന്നു.ആ ചെറിയ നടവഴി ചെന്ന് കയറിയത് പള്ളി മുറ്റത്തേക്ക്. ഓല മേഞ്ഞ വിശാലമായ മുറ്റം. അതിനൊരു വശത്ത് ലൂര്‍ദ് മാതാ പള്ളി.




 സമര രക്തസാക്ഷിപ്പട്ടികയിലെ ആന്‍റണി ജോണും സഹായവും

പത്തുമണിയാവുന്നതേയുള്ളൂ.ലൂര്‍ദ് ചര്‍ച്ചിലെ സമരവേദിയില്‍  പൊലീസ് വെടിവെപ്പില്‍ മരിച്ച ആന്‍റണി ജോണിന്‍െറയും ഹെലികോപ്റ്ററിടിച്ച് മരിച്ച സഹായത്തിന്‍െറയും ആന്‍റണി ജോണിന്‍െറയും ഫോട്ടോ.സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വലിയ കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15 ന് നിരാഹാര സത്യാഗ്രഹം തുടങ്ങിയതാണ്.മെല്‍റെഡ് എന്ന സമരത്തിന്‍െറ മുന്നണിപ്പോരാളിയായ വീട്ടമ്മ ഞങ്ങളെ സ്വീകരിച്ചു.സന്ദര്‍ശകരുടെ രജിസ്റ്ററില്‍ പേരെഴുതിച്ചു.അല്‍പനേരം അവിടെ ചെലവഴിച്ചപ്പോള്‍ സെപ്തംബര്‍ പത്തിന് പെലീസിന് കീഴടങ്ങാതെ യന്ത്രബോട്ടില്‍ കടലിലേക്ക് പാഞ്ഞുപോയ ഉദയകുമാറിനെപ്പറ്റി ചോദിച്ചു.‘ആളുണ്ട്.കുറച്ചുകഴിഞ്ഞ് കാണാം.’-പതിഞ്ഞ സ്വരത്തില്‍ മെല്‍റെഡ് പറഞ്ഞു.


മണ്‍വീടുകള്‍ അടുക്കിവെച്ച തെരുവ്. .പുറത്ത് നിരത്തിവെച്ചിരിക്കുന്ന വര്‍ണാഭമായ പ്ളാസ്റ്റിക് കുടങ്ങള്‍.കൂടങ്കുളം അണുനിലയത്തിന് സമീപത്തേക്ക് നടന്നപ്പോള്‍ പിന്നിട്ട ഇടിന്തകരൈയിലെ തെരുവുകാഴ്ചയാണിത്.കുടങ്ങള്‍ കാത്തിരിക്കുന്നത് കന്യാകുമാരിയില്‍ നിന്നുള്ള വെള്ളം കൊണ്ടുവരുന്ന ലോറിയെയാണ്.ഒരു കുടത്തിന് 2.50 രൂപ .ഇവിടെത്തെ വെള്ളം ഉപയോഗിക്കാനാവില്ല.രണ്ട് ദശാബ്ദം മുമ്പ് ഉപയോഗിക്കാറുണ്ടായിരുന്നത്രേ. കൂടംകുളം നിലയത്തിന്‍്റെ മുപ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ 10 ലക്ഷം പേര്‍ താമസിക്കുന്നു.വീടുകള്‍ക്ക് പുറത്ത് സമരസമിതി ആഹ്വാനപ്രകാരം കറുത്ത കൊടി കെട്ടിയിരിക്കുന്നു. കൂലിപ്പണി ചെയ്തും മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടുമാണ് ഗ്രാമത്തിലെ ഭൂരിഭാഗം പേരും ജീവിക്കാനുള്ള വക കണ്ടത്തെുന്നത്.ഗൃഹനാഥന്മാര്‍ പലരും ചീട്ടുകളിച്ചിരിപ്പുണ്ട്.വൈദ്യുതിയുണ്ടെങ്കിലും കാര്യമില്ല.ദിവസം 14-16  മണിക്കൂറിലധികം കറന്‍റ് കട്ടാണ്.ഇവിടെ.കൂടങ്കുളം ആണവനിലയത്തിനുവേണ്ടി ‘സ്പോണ്‍സര്‍ ’ ചെയ്ത കരണ്ട് കട്ട്.കടലിരമ്പം കേള്‍ക്കാം.വരിവരിയായി നിറുത്തിയിട്ട വള്ളങ്ങള്‍, വഞ്ചികള്‍.തീരത്തുനിന്ന് കടലിലേക്ക് നിരത്തിയിട്ട കരിങ്കല്‍ക്കൂട്ടത്തില്‍ പാറിക്കളിക്കുന്ന കറുത്ത കൊടി.ഇവിടെ നിന്നാണ് ഉദയകുമാര്‍ അറസ്റ്റ് വരിക്കാതെ സെപ്തംബര്‍ പത്തിന് കടലിലേക്ക്   ചെറുബോട്ടില്‍ പാഞ്ഞ് പോയത്.

അധികം അകലെയല്ലാതെ കൂടങ്കുളം പ്ളാന്‍റ്.ചൊരിമണലില്‍ ചിതറിത്തെറിച്ച ചെരിപ്പുകള്‍.സെപ്തംബര്‍ പത്തിലെ പൊലീസ് അഴിഞ്ഞാട്ടത്തിന്‍െറ ബാക്കിപത്രമാണത്.ഞങ്ങളോടൊപ്പം വന്ന മെല്‍റെഡും തമിഴരശിയും അതില്‍ തങ്ങളുടെ ചെരിപ്പ് തേടുകയാണ്.മണലില്‍ പൂഴ്ന്നിറങ്ങിയ ചെരിപ്പുകള്‍.അതില്‍ കുഞ്ഞുകുട്ടികളുടെതുമുണ്ട്.മണലില്‍ നിന്ന് തമിഴരരശിക്ക് എന്തോ കിട്ടി.തന്‍െറ കൊച്ചുകുട്ടിക്ക് പാല് കൊടുത്തുകൊണ്ടിരുന്ന ചെറുപാത്രം.അന്ന് പൊലീസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ നഷ്ടപ്പെട്ടതാണ്.അകലെ ചെറു ചതുപ്പില്‍ പൂണ്ട കൊച്ചുകുട്ടിയുടെ പൊട്ടിത്തകര്‍ന്ന കസേര..സ്ത്രീകള്‍ തമ്പടിച്ച കഞ്ഞിവെച്ച സ്ഥത്ത് ചിതറിക്കിടക്കുന്ന പാത്രങ്ങള്‍.‘‘ദുഷ്ടന്മാര്‍ ,കുഞ്ഞുമക്കളെപോലും അവര്‍ അന്ന് വെറുതെവിട്ടില്ല’’ തമിഴരരശിക്ക്   ദേഷ്യം വാക്കുകളായി .എട്ട് മക്കളാണ് തമിഴരശിക്ക്.സുനാമികോളനിയില്‍ താമസം.പോരാട്ട വീര്യം ഇനിയും വിട്ടിട്ടില്ല.സമരത്തിന്‍െറ മുന്നണിയില്‍ തന്നെയുണ്ട്.സെപ്തംബര്‍ പത്തിന്‍െറ ഭീതിപ്പെടുത്തുന്ന ഓര്‍മകളില്‍ നിന്ന് ഇനിയും ഇവര്‍ വിട്ടുപോയീട്ടില്ല.
സെപ്തംബര്‍ ഒന്‍പതിനായിരുന്നു പ്ളാന്‍റ് ഉപരോധിച്ചത്.രാത്രി അവിടെ പ്ളാന്‍റിന് അഞ്ഞൂറ് മീറ്റര്‍ അകലെയായി കഞ്ഞിവെച്ച് പിഞ്ചുകുട്ടികളൊടൊത്ത് ഉറങ്ങി .അയ്യായിരത്തോളം പേര്‍.പിന്നേന്ന് പതിനൊന്ന് മണിയോടെയാണ് പൊലീസ് മര്‍ദനം അഴിച്ചുവിട്ടത്. ടിയര്‍ഗ്യാസുകള്‍ വര്‍ഷിച്ചു.ഗ്രാമീണരുടെ മുഖവും പുറവും പൊട്ടിപ്പൊളിഞ്ഞു.അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയന്ന് ആശുപത്രിയില്‍ പോയി ചികിത്സതേടാന്‍ പോലും പുറത്തേക്കിറങ്ങിയില്ല.കുഞ്ഞുങ്ങളേയുമെടുത്ത് അവര്‍ ഓടി.വീട്ടിലുമത്തെി അവര്‍.ഇടിന്തകരൈയിലെ സമരപ്പന്തലിനോട് ചേര്‍ന്ന് ലൂര്‍ദ് മാതാ പള്ളിയിലെ തിരുരൂപം തകര്‍ത്തു.പള്ളിയില്‍ കയറി.സ്ത്രീകളുടെ പിന്നാലെ പോയി മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്.16 വയസുള്ള ബാലന്മാരും 65 വയസുള്ള വൃദ്ധരുമുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.ശേഷം സമരപ്പന്തലിലാണ് കിടന്നുറങ്ങാറ്.അവര്‍ മാത്രമല്ല.ഗ്രാമം മുഴുവനും.ഗ്രാമത്തിലെ കണ്ടാലറിയാവുന്ന ഒന്നര ലക്ഷത്തിലധികം പേര്‍ക്കെതിരായി 350 ലേറെ കേസുണ്ട്.ഒരാള്‍ക്ക് തന്നെ രണ്ടിലധികം കേസുകള്‍.52 പേര്‍ ഇപ്പോഴും ജയിലിലാണ്.
അണുനിലത്തിന് സമീപത്തെ വാച്ച് ടവറില്‍ നിന്നുള്ള വെളിച്ചം ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു.സുരക്ഷാ സേനക്ക് തൊട്ടടുത്ത് വരെ ഞങ്ങളത്തെി.തോക്കുധാരികളായ നീലപടച്ചട്ടയണിഞ്ഞധ്രുതകര്‍മസേനക്കാര്‍ ഞങ്ങള്‍ മടങ്ങുമ്പോള്‍ ഞങ്ങള്‍ നിന്നിരുന്ന സ്ഥലത്ത് പരിശോധന നടത്തുന്നുണ്ടായിരുന്നു. 

മെല്‍റെഡിനോടൊപ്പം

അവങ്ക ഊര് വല്ലരസാകണണാ എങ്ക ഊര് സുടുകാടാകണമാ......’.(അവരുടെ സാമ്രാജ്യത്വം അരക്കിട്ട് ഉറപ്പിക്കണമെങ്കില്‍ ഞങ്ങളുടെ നാട് ശവപറമ്പാക്കിയിട്ട് വേണോ )മെല്‍റെഡിന് ദേഷ്യം അടക്കാനാകുന്നില്ല.‘‘അണുനിലയം വേണം എന്നുണ്ടെങ്കില്‍ അത് മന്‍മോഹന്‍സിങ്ങോ,നാരായണ സ്വാമിയോ,ജയലളിതയോ  വീട്ടിനടുത്ത് വെക്കട്ടെ.അല്ളെങ്കില്‍ അവര്‍ ഇവിടെ വന്ന് താമസിക്കട്ടെ.’’
‘അതിന് ഞങ്ങളെ  കൊന്ന് കുഴിച്ചുമൂടണമാ’-ഈ പറഞ്ഞത് മെല്‍റെഡല്ലാ..തൊട്ടടുത്ത് നിന്ന കെല്‍പിന്‍ എന്ന പത്തുവയസുകാരന്‍ കൂട്ടിച്ചേര്‍ത്തു.ഇവിടെത്തെ ഓരോ കുട്ടിക്കും അണുനിലയത്തിന്‍െറ ദുരിത മുഖമറിയാം.‘ഇവരോരോരുത്തരും ഉദയകുമാറാണ്’ മെല്‍റെഡ് പറഞ്ഞു.മെല്‍റെഡ് സമരത്തിന്‍െറ മുന്നണിപ്പോരാളികളിരൊളാണ്.15ാം വയസില്‍ സമരത്തില്‍ അണിചേര്‍ന്നതാണ് .98ല്‍.മാതാവ് സുരണത്തോടൊപ്പം  അണുനിലയം വരുന്നതിനെതിരെ കന്യാകുമാരിയില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജില്‍ കൈമുട്ടിന്‍െറ എല്ല് പൊട്ടി.സ്ഥലത്ത് ബോധം കെട്ടുവീണുപോയി.മൂന്ന് മാസം ആശുപത്രിയിലായിരുന്നു.തുടര്‍ന്ന് വിവാഹശേഷവും പേരാട്ടം നിറുത്തിയില്ല.ഇപ്പോഴും ഉദയകുമാറിന്‍െറ സംഘത്തിന്‍െറ അവിഭാജ്യ ഘടകമായി  അവരുണ്ട്. ‘‘അണു ഉലൈ മൂടി വിട് ” എന്ന് അവര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് അവര്‍ ഞങ്ങളുടെ സംഘത്തില്‍ പങ്കുകൊണ്ടു.





തമിഴരശിയുടെ വീട്ടില്‍

 2004 ല്‍ സുനാമി തീരത്ത് ദുരന്തനൃത്തമാടിയപ്പോള്‍ എല്ലാം വിട്ടോടിപ്പോയവരാണ് ജനങ്ങള്‍.അതിന്‍െറ ബാക്കിപത്രമായി സുനാമി കോളനി ഇന്ന് ഇടിന്തകരൈയിലുണ്ട്.സെപ്തംബര്‍ പത്തിന് ശേഷം ഇവിടെ ഇപ്പോഴും സമരക്കാരെ തേടി പൊലീസത്തെിക്കൊണ്ടിരിക്കുന്നു.കോളനിയിലെ വീടുകളിലേറെയും ഇതിനാല്‍ പൂട്ടിക്കിടപ്പാണ്.സമരപ്പന്തലിലാണ് പലരും.ഇവിടെയാണ് ഞങ്ങളോടൊപ്പം കൂടിയ തമിഴരശിയുടെ വീട്.അവര്‍  സന്തോഷത്തിലായിരുന്നു.ഒരു മാഗസിനില്‍ അവര്‍ കരഞ്ഞ് ഉദയകുമാറിനെ ആലിംഗനം ചെയ്യുന്ന മുഖചിത്രം.‘അവര്‍ എനിക്ക് അണ്ണന്‍ മാതിരി’’-അവര്‍ ചിത്രം കാണിച്ച് പറഞ്ഞു.
വീടിനടുത്തത്തെിയപ്പോള്‍ തമിഴരശിയുടെ വീട്ടില്‍ കയറി ചായ കുടിക്കാന്‍ ക്ഷണം .നിരസിച്ചാല്‍ അവര്‍ക്ക് വിഷമമാകുമെന്ന് തോന്നി.അവര്‍ അകത്തുകയറി നിലത്ത് പായവിരിച്ചു.ഏലക്ക രുചിയുള്ള ചായ പെട്ടന്ന് തയ്യാറായി.വീട് നിറഞ്ഞ്  കുട്ടിപ്പട്ടാളമുണ്ട്.പലഹാരം നല്‍കിയതിന് പിന്നാലെ തേളി മീന്‍ കൂട്ടി ഉച്ചയൂണ് കഴിച്ച് പോയാ മതിയെന്ന് അവര്‍.വേണ്ടെന്ന് പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഏറെ ബുദ്ധിമുട്ടി.



സുനാമി നഗറില്‍ നിന്നുള്ള ഇന്‍ക്വിലാബ് സംഘത്തോടൊപ്പം സമരപ്പന്തലിലേക്ക്.. ‘‘കേരളത്തില്‍ നിന്നത്തെിയ സംഘത്തിന് അഭിവാദ്യങ്ങള്‍’’-സമരപ്പന്തലിലെ മൈക്കില്‍ നിന്നുംഅനൗണ്‍സ്മെന്‍റ്.പള്ളിയിലെ വിശാലമായ വേദിയില്‍ എഴുന്നേറ്റ് നിന്ന് നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്ന ആതിഥേയന്‍. എസ്.പി ഉദയകുമാര്‍.കൈതന്ന് സ്വീകരണം.പരിചയപ്പെടല്‍.മലയാളത്തില്‍ തന്നെ.പിടികൊടുക്കാതിരിക്കാന്‍ നിയമത്തിന്‍െറ സാധ്യതകളുടെ അവസാനം വരെ തേടിയ ശേഷമേ പിടികൊടുക്കൂവെന്നാണ് തീരുമാനം.രാജ്യത്തിനെതിരെ കലാപമുണ്ടാക്കിയെന്ന അര ഡസനോളം കേസുകളാണ് ഡോ.ഉദയകുമാറിനെതിരെയുള്ളത്.
കേരളത്തില്‍ ബിരുദാനന്തര ബിരുദത്തിന്  പഠിച്ച അനുഭവം പറഞ്ഞു.സമരം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍.ജനങ്ങളുടെ ദുരിതം....ഇതിനിടെ  നാട്ടുകാരുടെ ഇടയിലത്തെി വിശേഷം പങ്കുവെക്കുന്നു.നാട്ടുകാരില്‍ ഓരോരുത്തരേയും പേരെടുത്തുപറഞ്ഞറിയാം ഉദയകുമാറിന്.പത്തുവര്‍ഷത്തിലേറെയായി ഇടിന്തകരൈയില്‍ നടത്തിയ പ്രവര്‍ത്തനത്തിന്‍െറ ഫലം.ഉദയകുമാര്‍ നാട്ടുകാര്‍ക്ക് സ്വന്തം കൂടെപ്പിറപ്പാണ് .തനി തങ്കത്തമിഴില്‍ പേശല്‍.രണ്ട് ദശാബ്ദക്കാലത്തോളം ഇന്ത്യക്ക് പുറത്ത് ജോലിചെയ്ത ‘പരിഷ്കാരങ്ങളൊന്നും’ ഭാഷയില്‍ ലവലേശമില്ല.സമരത്തിന്‍െറ നട്ടെല്ലാണിന്ന് ഉദയകുമാര്‍ .അതുകൊണ്ടുതന്നെയാണ് രാജദ്രോഹകുറ്റത്തില്‍ ‘ഒളിവിലായ’ പ്രതി പൊലീസില്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറാവാത്തതും.സമരം ഇനിയും ശക്തമായി തുടരണം.ഇന്നത്തെ  സാഹചര്യത്തില്‍ ഞാന്‍ കൂടിയേതീരൂ-അദ്ദേഹം പറയുന്നു.സംഭാഷണത്തിനിടെ ഞങ്ങള്‍ക്ക് ഉച്ചഭക്ഷണമായോ എന്ന് ഇടക്കിടെ സഹായികളോട് ചോദിച്ചുകൊണ്ടേയിരിക്കുന്നു.അടുത്തുനിന്നുള്ള ഗ്രാമങ്ങളില്‍ നിന്നുമത്തെുന്ന വിഭവങ്ങള്‍ കൊണ്ട് കമ്യൂണിറ്റി കിച്ചണൊരുക്കുകയാണ് ദിവസവും സമരക്കാര്‍.‘‘നിങ്ങളെങ്ങനെയാണ് വന്നത്’ -ചോദ്യം.അകത്തുകടക്കാനുള്ള പേടിയോടെ പുറത്തുനില്‍ക്കുന്ന കാര്‍ഡ്രൈവറെക്കുറിച്ചു പറഞ്ഞു.അയാള്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാവുമോ.നമ്പര്‍ തരൂ-ഉദയകുമാര്‍‘‘ഭക്ഷണം കഴിക്കാന്‍ വരൂ,പേടിക്കണ്ട ഇവിടെ തയ്യാറാക്കിയീട്ടുണ്ട്’’-ആ നമ്പറില്‍ ഉദയകുമാര്‍ വിളിച്ച് പറഞ്ഞു.എന്നാല്‍ ഡ്രൈവര്‍ വരാന്‍ കൂട്ടാക്കിയില്ല.സമരപന്തലിലെ ജനങ്ങള്‍ പാരിഷ് കോമ്പൗണ്ടില്‍ തയ്യാറാക്കിയ ഭക്ഷണം കഴിക്കാനത്തെിക്കൊണ്ടിരുന്നു.ഒഴിയാത്ത തിരക്കുണ്ടെങ്കിലും ആ ഒറ്റമുണ്ടെടുത്ത 53 കാരന്‍ ഓടിനടക്കുന്നു.ഗ്രാമീണരോട് കുശലം ചോദിക്കുന്നു.വിട്ടൊഴിയാത്ത ശാന്തതയോടെ.പൊലീസ് ഇനിയും അറസ്റ്റ് ചെയ്യാന്‍ മടിക്കുന്ന പിടികിട്ടാപ്പുള്ളി.ഞങ്ങള്‍ തിരിച്ചുവരുന്നതിനിടയിലും ഈ മനുഷ്യനെക്കുറിച്ചായിരുന്നു ചിന്ത.ലക്ഷങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് അവര്‍ക്ക് കാവലിരിക്കുന്ന ആ ആതിഥേയനെപ്പറ്റി.



പി.പി.പ്രശാന്ത്

ചിത്രങ്ങള്‍ : ആനന്ദ്






വാരാദ്യ മാധ്യമം 21.10.2012